Tuesday, March 8, 2011

മോശെയെ പോലെയുള്ള പ്രവാചകന്‍?

വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് മോശെ പ്രവാചകനുണ്ടായ ഒരു ദൈവിക അരുളപ്പാടിനെക്കുറിച്ച് പഞ്ചഗ്രന്ഥത്തിൽ അവസാനത്തേതായ ആവർത്തന പുസ്തകത്തിൽ പറയുന്നുണ്ട്. അതിങ്ങനെയാണ്:
“അപ്പോൾ കർത്താവ് എന്നോട് അരുൾ ചെയ്തു. അവർ പറഞ്ഞതെല്ലാം ശരി തന്നെ. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ ഉയർത്തും. ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും. ഞാൻ കല്പിക്കുന്നവയെല്ലാം അയാൾ അവരോട് പറയും‘ അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു (ആവർത്തനം : 18:18-22)

യഹോവയിൽ നിന്ന് മോശെക്കുണ്ടായതായി പഴയ നിയമം പ്രതിപാദിക്കുന്ന ഈ അരുളപ്പാടിൽ നിന്ന് വരാനിരിക്കുന്ന മഹാ പ്രവാചകനെക്കുറിച്ച് താഴെപറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം.

1. വരാനിരിക്കുന്ന പ്രവാചകൻ അദ്ദേഹത്തിന്റെ ജീവിതത്തിലും ദൌത്യത്തിലും മോശെയെപ്പോലെയുള്ള ആളായിരിക്കും.
2. അദ്ദേഹം ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് ഉയർത്തപ്പെടുക.
3. അദ്ദേഹത്തിന്റെ നാവിൽ ദൈവിക വചനങ്ങളാണ് ഉണ്ടാവുക.
4. ദൈവം കല്പിക്കുന്നതാണ് അദ്ദേഹം തന്റെ ജനതയോട് സംസാരിക്കുക.
5. ദൈവികനാമത്തിലാണ് അദ്ദേഹം സംസാരിക്കുക.
6. അദ്ദേഹം പ്രവചിക്കുന്ന കാര്യങ്ങളെല്ലാം യാഥാർത്ഥ്യമായി പുലരും.

മോശെ പ്രവാചകനിലൂടെ കർത്താവ് നൽകിയ ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സദ് വ്യത്തരായ യഹൂദർ. ഇസ്രായീലിൽ കുറെ പ്രവാചകന്മാർ വന്നു. അവരാരും തന്നെ ‘മോശെയെപ്പോലുള്ള പ്രവാചകൻ’ ആയിരുന്നില്ല. അവരുടെയെല്ലാം ദൌത്യം മോശെയുടെ നിയമത്തിൽ നിന്ന് അകന്ന ഇസ്രായീൽ മക്കളെ കർത്താവിന്റെ ആലയത്തിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. ഇക്കാര്യം മോശക്ക് ദ്ശാബ്ദങ്ങൾ കഴിഞ്ഞ് രചിക്കപ്പെട്ട ആവർത്തന പുസ്തകത്തിൽ അതിന്റെ രചയിതാവ് വ്യക്തമാക്കുന്നുണ്ട്. ‘പിന്നീട് ഒരിക്കലും മോശെയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടായിട്ടില്ല’ (ആവർത്തനം 34:10)
മോശെയെപ്പോലുള്ള പ്രവാചകൻ യേശുവല്ല
ഈ പ്രവചനത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് യേശുവാണെന്ന് അപ്പോസതല പ്രവർത്തനങ്ങളുടെ കർത്താവ് സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്. (അപ്പോ പ്രവ്യ 3:22-26)
ഇതിന്റെ അടിസ്ഥാനത്തിൽ മിഷനറിമാർ മോശയോട് ദൈവം നൽകിയ വാഗ്ദാനപ്രകാരം വന്ന പ്രവാചകൻ യേശുവാണെന്ന് വാദിക്കാറുണ്ട്. അവർ പഞ്ചപുസ്തകങ്ങളും പുതിയ നിയമപുസ്തകങ്ങളും ഒരു താരതമ്യത്തിനു വിധേയമാക്കേണ്ടതാണ്. അപ്പോൾ മോശയെയും യേശുവിനെയും കുറിച്ച് ബൈബിൾ നൽകുന്ന ചിത്രങ്ങൾ തമ്മിലുള്ള അന്തരം എത്ര ഭീമമാണെന്ന് മനസ്സിലാകും. സത്യത്തിൽ, ഒരർത്ഥത്തിലും മോശയെപ്പോലുള്ള പ്രവാചകൻ എന്ന് വിളിക്കപ്പെടുവാൻ അർഹനല്ല യേശുവെന്ന വസ്തുത ബൈബിൾ ഒരാവർത്തി വായിക്കുന്ന ഏവർക്കും ബോധ്യപ്പെടുന്നതാണ്. ഒരു മനുഷ്യനെന്ന നിലക്കോ ഒരു പ്രവാചകനെന്ന നിലക്കോ ഒന്നും തന്നെ യേശു മോശയോട് താരതമ്യം ചെയ്യാൻ പറ്റാത്ത വ്യക്തിത്വമാണെന്നതാണ് വാസ്തവം!

മോശെയെപ്പോലുള്ള പ്രവാചകൻ യേശുവാണെന്ന് വരുത്തുവാൻ വേണ്ടി പഞ്ചപുസ്തകങ്ങളിൽ പറയുന്ന മോശെയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ യേശുവിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് ക്രിസ്തുമത പ്രചാരകർ വാദിക്കാറുണ്ട്. മത്തായിയുടെ സുവിശേഷം നൽകുന്ന യേശുകഥയെയാണ് പ്രധാനമായും അവർ ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണം യേശുവിലാണ് സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ സ്വന്തമായി ഒരു കഥ മെനഞ്ഞെടുത്തയാളാണ് മത്തായി. ഈ കഥയിൽ പറയുന്ന സംഭവങ്ങളിൽ പലതും യേശുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളവയല്ലെന്ന വസ്തുത പണ്ഡിതന്മാർ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യത്തിൽ, പഴയ നിയമത്തിൽ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പറയാവുന്ന ഒരൊറ്റ പ്രവചനവുമില്ല. ബൈബിൾ പണ്ഡിതനായ റെയ്മണ്ട് ബ്രൌൺ എഴുതുന്നു: ‘ഒരു ‘മെസായനിക്’ വിമോചനത്തെക്കുറിച്ച് അവർ പഠിപ്പിച്ചിരുന്നുവെങ്കിലും നസ്രായനായ യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവം പോലും ക്യത്യമായി അവർ പറഞ്ഞിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല’. (മിശീഹയുടെ ജനനം, പുറം 9)

മോശക്കു ശേഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് സമാനമായ വ്യക്തിത്വവുമായി വന്ന ഒരു പ്രവാചകനെ മാത്രമേ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയുന്നുള്ളൂ. അത് മുഹമ്മദ് (സ)ല്ലാതെ മറ്റാരുമല്ല. ഒരു മനുഷ്യനെന്ന നിലക്കും പ്രവാചകനെന്ന നിലക്കും മോശയുടെ വ്യക്തിത്വവും മുഹമ്മദി(സ)ന്റെ വ്യക്തിത്വവും എല്ലാ നിലക്കും സമാനത പുലർത്തുന്നുണ്ട്. ഇതു കൊണ്ടു തന്നെ ‘നിന്നെപ്പോലുള്ള പ്രവാചകനെ അയക്കും’ എന്ന മോശെ പ്രവാചകനോടുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണം നമുക്ക് ദർശീക്കുവാൻ കഴിയുന്നത് മുഹമ്മദ് (സ) യിൽ മാത്രമാണെന്ന വസ്തുത നിഷേധിക്കാനാവില്ല.

മോശെ പ്രവാചകന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം മുഹമ്മദി(സ)ലൂടെയാണ് നിർവഹിക്കപ്പെട്ടതെന്ന് പറയുന്നത് ആ രണ്ട് വ്യക്തികളുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും സമാനത കൊണ്ട് മാത്രമല്ല. പ്രത്യത ആ പ്രവചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്

നുവെന്നതാണ് വാസ്തവം.

ഇസ്രായീല്യരുടെ സഹോദരന്മാർ

അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് നിന്നെപ്പോലെയുള്ള പ്രവാചകനെ ഉയർത്തുക എന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവർ’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽനിന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി (സ) യിൽ വളരെ സ്പഷ്ടമായി പൂർത്തീകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ് ഹാക്കിന്റെ മകനാണ് ഇസ്രായീൽ എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യർ എന്ന് അറീയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാ ഈലിന്റെ സന്തതികളാണ് അറബികൾ. അങ്ങനെ നോക്കുമ്പോൾ ഇസ്മാ ഈല്യർ അഥവാ അറബികൾ ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികൾക്കിടയിൽ നിന്നാണല്ലോ മുഹമ്മദി(സ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് മോശെയെപ്പോലുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെടുന്നു.

നാവിൽ ദൈവവചനങ്ങൾ

വരാനിരിക്കുന്ന മോശെയെപ്പോലുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ അവകാശപ്പെടാൻ കഴിയുന്ന ഇന്ന് നില നിൽക്കുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുർ ആനാണെന്ന കാര്യത്തിൽ സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടേയോ ഹ്രിഷിമാരുടേയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തന്നെ സമ്മതിക്കുന്നതാണ്. ഖുർ ആനിലാകട്ടെ ദൈവിക വചനങ്ങൾ മാത്രമാണുള്ളത്. മുഹമ്മദ് നബി(സ) സ്വന്തമായി നിർമ്മിച്ച ഒരു വാക്കു പോലും ഖുർ ആനിലില്ല.

ഖുർ ആനിലെ അക്ഷരങ്ങളെല്ലാം മോസ പ്രവാചകന് കർത്താവ നൽകിയ പോലെ ലിഖിത രൂപത്തിൽ നൽകുകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേൽ മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങൾ ഓതിക്കേൾപ്പിക്കുകയായിരുന്നു. ആ വചനങ്ങൾ തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി(സ)ക്ക് ബോധനങ്ങൾ നൽകിയത്. മറിച്ച് അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങൾ നിവേശിക്കപ്പെടുകയായിരുന്നു. ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും ‘ എന്ന വചനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.

‘ഞാൻ കല്പിക്കുന്നതെല്ലാം അയാൾ അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി(സ) ദൈവിക കല്പനകൾക്ക് അനുസ്യതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി(സ) യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിനു അനുസരിച്ചിട്ടയിരുന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഓരോ വിശയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകൾ എന്തെല്ലാമാണെന്ന ദൈവകല്പനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതു കൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

സംസാരം ദൈവനാമത്തിൽ

വരാനിരിക്കുന്ന പ്രവാചകൻ സംസാരിക്കുന്ന വാക്കുകൾ ദൈവികനാമത്തിലായിരിക്കുമെന്നാണ് മോശെയോടുള്ള ദൈവിക വാഗ്ദാനത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ)യുടെ കാര്യത്തിൽ യോജിക്കുന്നതു പോലെ മറ്റാരുടെ കാര്യത്തിലും യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യവും പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നുച്ചരിച്ചുകൊണ്ടാണ് (ബിസ്മില്ലാഹിറഹ്മാനിറഹീം) അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തിൽ എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുക കൂടി ചെയ്തയാളാണ് മുഹമ്മദ് നബി(സ). മറ്റൊരു പ്രവാചന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാൻ കഴിയുന്നില്ല.

വ്യാജപ്രവാചകനല്ല

മോശെയെപ്പോലുള്ള പ്രവാചകനെന്ന് അവകാശപ്പെട്ടു കൊണ്ട് വരുന്ന വ്യാജപ്രവാചകന്മാരെയും യഥാർത്ഥ പ്രവാചകനെയും തിരിച്ചറിയാൻ കഴിയുന്നതിനു ഒരു അടയാളവും ആവർത്തനപുസ്തകത്തിലെ നടേ ഉദ്ധരിച്ച വാക്യത്തിലുണ്ട്. ആ പ്രവാചകന്റെ പ്രവചനങ്ങളൊന്നും തന്നെ പുലരാതിരിക്കുകയില്ലെന്നതത്രേ അത്. ഇതും മുഹമ്മദ് നബി(സ)യിൽ പൂർണ്ണമായി യോജിക്കുന്നു. മുഹമ്മദ് നബി(സ) തന്റെ ജീവിതകാലത്ത് നടത്തിയ പ്രവചനങ്ങളെല്ലാം ദൈവികബോധനപ്രകാരമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവചനങ്ങളൊന്നും പുലരാതിരുന്നിട്ടില്ല. റോമക്കാരുടെ വിജയം മുതൽ ഇസ്ലാമിന്റെ ദിഗ്വിജയം വരെയുള്ള സംഭവങ്ങളെല്ലാം പ്രവാചകൻ പ്രവചിച്ച സംഗതികളായിരുന്നുവല്ലോ.

ഇങ്ങനെ എല്ലാ അർത്ഥത്തിലും മോശെ പ്രവാചകനോടൂള്ള ദൈവിക വാഗ്ദാനം പൂർണ്ണമായും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടതായി കാണാൻ കഴിയും.

ക്രൈസ്തവ ഗ്രന്ഥകാരനായ റെവ. ജെയിംസിന്റെ വാക്കുകൾ നോക്കുക.
‘അദ്ദേഹവുമായി (മോശ) അല്പമെങ്കിലും താരതമ്യപ്പെടുത്താവുന്ന ചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദാണ്.’ (Rev. James L. Dow, Dictionary of the Bible. page 403)

2 comments:

നല്ല പോസ്റ്റ്. നന്ദി.

ഈ വിഷയത്തില്‍ എല്ലാവരും കുറെ ഗെവേഷണം നടത്തിയതാണ് ..താങ്കള്‍ അതൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു ...സാജന്‍ എഴുതിയ രണ്ടു പോസ്റ്റ്‌ ഇവിടെ ഇടുന്നു സമയം പോലെ വായിച്ചോലുക

‘ആ’ പ്രവാചകന്‍ ആര്‍? മുഹമ്മദ് നബിയല്ലേ?

പ്രവാചക താരതമ്യ പഠനം.

Post a Comment

വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.

Twitter Delicious Facebook Digg Stumbleupon Favorites More